ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണമില്ല:സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി


കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന പോലീസ് കാര്യക്ഷമമായിട്ടാണ് അന്വേഷണം നടത്തുന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി തിടുക്കപ്പെട്ടതാണെന്നും നിയമപരമായി ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി.


യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ സിംഗിള്‍ ബെഞ്ച് ജഡ്ജിയായിരുന്ന ജസ്റ്റിസ് കമാല്‍ പാഷ അന്വേഷണം സിബിഐക്ക് വിട്ടത്.
അപ്പീലില്‍ ഡിവിഷന്‍ ബഞ്ചില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് വാദിക്കാന്‍ 50 ലക്ഷത്തിലധികം രൂപ ചിലവഴിച്ച്‌ സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നിരുന്നു.


കൊലപാതകം നടന്ന് 23 ദിവസത്തിനുള്ളിലാണ് കേസ് സിബിഐക്ക് വിടുന്നത്. കേസ് ഡയറികളോ രേഖകളോ സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കി കിട്ടാനടക്കം ഹര്‍ജിക്കാരന്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലും തടസ്സങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബിഐ അന്വേഷണം വേണ്ടെന്നതിന് കാരണമായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.



Sharing is Caring