ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്ഥാന്‍ വിമാനത്തിന് വ്യോമാതിര്‍ത്തി തുറന്ന് നല്‍കി ഇന്ത്യ


വെള്ളപ്പൊക്ക ദുരിതബാധിതരായ ശ്രീലങ്കയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന പാകിസ്ഥാന്‍ വിമാനത്തിന് ഇന്ത്യ അതിവേഗം വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി നല്‍കി.പാകിസ്ഥാന്‍ മാധ്യമങ്ങളിലെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്ന, ഇന്ത്യ അനുമതി നിഷേധിച്ചു എന്ന ആരോപണങ്ങള്‍ ഇതോടെ തള്ളിക്കളഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.


അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടതിനാലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അപേക്ഷ പരിഗണിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇന്ത്യ വ്യോമാതിര്‍ത്തി നിഷേധിച്ചുവെന്ന ഓണ്‍ലൈന്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ടുള്ള ഈ വിശദീകരണം, ദൗത്യത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഇന്ത്യ വേഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് സ്ഥാപിക്കുന്നു.ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌, ഡിസംബര്‍ 1, ഉച്ചയ്ക്ക് 1:00 മണിയോടെയാണ് (ഐ.എസ്.ടി.) ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. നാല് മണിക്കൂറിന് ശേഷം അനുമതി നല്‍കുകയും ചെയ്തു.


‘ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കുന്നതിനുള്ള ഔദ്യോഗിക അപേക്ഷ ഇന്ന് ഉച്ചയ്ക്ക് 1300 (ഐ.എസ്.ടി.) മണിക്കാണ് പാകിസ്ഥാന്‍ ഞങ്ങള്‍ക്ക് സമര്‍പ്പിച്ചത്. അടിയന്തര മാനുഷിക സഹായവുമായി ബന്ധപ്പെട്ടതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ വേഗത്തില്‍ പരിഗണിച്ചത്. ഇന്ന് വൈകുന്നേരം 1730 (ഐ.എസ്.ടി.) മണിക്കാണ് ഔദ്യോഗിക ചാനലുകള്‍ വഴി പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചത്. വെറും 4 മണിക്കൂര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഇത് പ്രോസസ്സ് ചെയ്തത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Sharing is Caring