അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പാണെന്ന സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു. 1999 ൽ വിജയ് മല്യ ശബരിമല ശ്രീകോവിലിൽ സ്വർണം പൂശിയപ്പോൾ അക്കൂട്ടത്തിൽ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം കമ്മീഷണറുടെ ഉത്തരവനുസരിച്ച് 1999 മാർച്ച് 27 നാണ് സ്വർണം പൊതിഞ്ഞത്. 2019 ൽ താൻ കൊണ്ടുപോയത് ചെമ്പാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം.

1999 മെയ് 4 ന് സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചുവെന്നും രേഖകളിൽ പറയുന്നു. ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകൾ പരിശോധിച്ച് ഹൈക്കോടതിയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ ഈ രേഖകൾ ദേവസ്വം ബോർഡ് ഹാജരാക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴിയും ദേവസ്വം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. വിജയ് മല്യയുടെ തൊഴിലാളി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ശിൽപ്പങ്ങളിലായി 800 ഗ്രാം സ്വർണം പൂശിയിരുന്നു. സ്വർണം പൂശിയ ചെന്നൈ ജെ ജെ എൻ ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശിയായ ജീവനക്കാരന്റേതാണ് മൊഴി.













