ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ പ്രവേശിക്കുന്ന തീയതി ഉടന്‍ തീരുമാനിക്കും. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ അനാവശ്യമാണ്. ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണ്. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി പറഞ്ഞു.

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു.













