വ്യാജ ഹര്‍ത്താല്‍ : വാഹനങ്ങള്‍ തടഞ്ഞവരെ കസ്റ്റഡിയിലെടുത്തു


കോഴിക്കോട്: ഇന്ന് ഹര്‍ത്താലാണെന്ന് പറഞ്ഞ് മലബാറില്‍ പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മലപ്പുറത്ത് ഏഴുപേരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്,കാസര്‍ഗോഡ്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ദേശീയപാതയിലൂടെയോടുന്ന കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളുമടക്കം ആളുകള്‍ തടയുന്നതായാണ് വിവരം.


പലയിടത്തും പോലീസെത്തിയാണ് വാഹനം തടഞ്ഞവരെ വിരട്ടിയോടിക്കുന്നത്. കത്വ സംഭവത്തിന്റെ പേരില്‍ ഫേസ് ബുക്കില്‍ ആയിരുന്നു ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നത്. തിങ്കളാഴ്ച്ച ആരും ജോലിക്ക് പോകരുതെന്നും കെഎസ്‌ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങളും തടയണമെന്നും ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഈ സന്ദേശം പ്രചരിച്ചിരുന്നത്. ഉറവിടം വ്യക്തമല്ലാത്ത ഈ സന്ദേശത്തിന്‍റെ പേരിലാണ് ഇപ്പോള്‍ പലയിടത്തും വാഹനങ്ങള്‍ തടയുന്നത്.


കോഴിക്കോട് ജില്ലയിലെതാമരശ്ശേരി,ബേപ്പൂര്‍,വടകര,കിണാശ്ശേരി,കടിയങ്ങാട്,തലയാട്.കാസര്‍ഗോഡ് വിദ്യാനഗര്‍, അണങ്കൂര്‍ എന്നിവിടങ്ങളിലും മലപ്പുറത്തെ വള്ളുവന്പ്രം,തിരൂര്‍,താനൂര്‍ എന്നിവിടങ്ങളിലുമാണ് വാഹനങ്ങള്‍ തടഞ്ഞത്. വണ്ടി തടയല്‍ വ്യാപകമായതിനെ തുടര്‍ന്ന് പലയിടത്തും പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിലെല്ലാം പോലീസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.



Sharing is Caring