വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് കേരള പൊലീസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് കേരള പൊലീസ്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് പൊലീസ് കേസെടുത്തത്. സ്പേസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ തസ്തികയില്‍ ജോലി ലഭിക്കുന്നതിനു വേണ്ടിയാണ് സ്വപ്ന വ്യാജരേഖ ഹാജരാക്കിയത്. കേസില്‍ പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ഒരാഴ്ചത്തേക്കാണ് എന്‍.ഐ.എ കോടതി കസ്റ്റഡിയില്‍ വിട്ടത്. സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ ഓഫീസിലെത്തിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് എന്‍.ഐ.എ സംഘം കരുതുന്നത്.

ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ വ്യാജ രേഖ ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളിലാണ് പ്രതികള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. യു.എ.ഇ കേന്ദ്രീകരിച്ചാണ് സ്വപ്ന നല്‍കിയ വ്യാജ രേഖകള്‍ ഉണ്ടാക്കിയിട്ടുള്ളത്.ഇതില്‍ ഉപയോഗിച്ചിരിക്കുന്ന എംബസിയുടെ എംബ്ലവും സീലും അടക്കം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സുരക്ഷിതമായി ബാഗ് അയക്കുന്നതിനാണ് വ്യാജ രേഖ ഉണ്ടാക്കിയിട്ടുള്ളതെന്നും എന്‍.ഐ.എ കണ്ടെത്തി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് എന്‍.ഐ.എ നടത്തിയത്.ഭീകരവാദത്തിന് പണം കണ്ടെത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് എന്‍.ഐ.എയുടെ പ്രധാന കണ്ടെത്തല്‍. എന്നാല്‍ ജ്വല്ലറി ആവശ്യത്തിനാണ് സ്വര്‍ണം കടത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *