വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതി: ചെന്നിത്തല


വൈദ്യുതി നിരക്ക് വര്‍ധന അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റെഗുലേറ്ററി കമ്മീഷനും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.


കുറഞ്ഞ നിരക്കില്‍ 25 വര്‍ഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാര്‍ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികള്‍ക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതല്‍ 14 രൂപ നിരക്കിലാണ് ഇപ്പോള്‍ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളില്‍ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.


കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ ഒഴിവാക്കി ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് ബോര്‍ഡിനെ കടക്കെണിയിലാക്കിയത്. യൂണിറ്റിന് നാല് രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വര്‍ഷത്തേക്കുള്ള ദീര്‍ഘകാല കരാര്‍ 2016 ല്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഒപ്പുവെച്ചത്.അത് റദ്ദാക്കി യൂണിറ്റിന് 10 മുതല്‍ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാന്‍ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാര്‍ റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത് ഒത്തുകളിയാണ്. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയാണ് റഗുലേറ്ററി കമ്മീഷന്‍ അംഗം. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.



Sharing is Caring