റോഹിംഗ്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവം; ന്യായീകരണവുമായി ഓങ് സാങ് സൂചി

റോഹിംഗ്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്‌തെന്ന പേരില്‍ റോയിട്ടേഴ്‌സ് മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടച്ച മ്യാന്‍മര്‍ നടപടിയെ ന്യായീകരിച്ച് പ്രസിഡന്റ് ഓങ് സാങ് സൂചി. നിയമലംഘനം നടത്തിയതിനാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്നും അതില്‍ അഭിപ്രായ സ്വാതന്ത്ര്യം എന്ന ഘടകത്തിന് പ്രസക്തിയില്ലന്നും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവ് സൂചി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച സംഭവം അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിന് ഇടയിലാണ് സൂചിയുടെ ന്യായീകരണം.

തന്റെ സര്‍ക്കാരിന് റോഹിങ്ക്യന്‍ പ്രശ്‌നം കുറച്ചുകൂടി കാര്യക്ഷമമായി കൈകാര്യം ചെയ്യാമായിരുന്നു എന്ന പ്രസ്താവനയും സൂചി നടത്തി. മ്യാന്മര്‍ പട്ടാളത്തിന്റെയും വംശീയവാദികളുടെയും ആക്രമണത്തില്‍ ഏതാണ്ട് 70000 ത്തോളം റോഹിങ്ക്യകളാണ് മ്യാന്മാറില്‍നിന്ന് പാലായനം ചെയ്തിരിക്കുന്നത്. ഇവരില്‍ ചിലര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയിലും എത്തിയിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ്, റോഹിങ്ക്യന്‍ പ്രശ്‌നം തുടങ്ങിയ വിഷയങ്ങളില്‍ സൂചി ഇതുവരെ മൗനം പുലര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ച്ച വിയറ്റ്‌നാമില്‍ ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് അവര്‍ ആദ്യമായി പ്രതികരിച്ചത്. മ്യാന്മര്‍ കോടതിയുടെ വിധി വായിക്കാതെയാണ് പലരും വിമര്‍ശനം നടത്തുന്നതെന്നും മാധ്യമ പ്രവര്‍ത്തകര്‍ നിയമലംഘനം നടത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സൂചി വിശദീകരിച്ചു. ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വിധിയെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാനും വിധി തെറ്റായിരുന്നു എന്ന് സ്ഥാപിക്കാനുള്ള അവസരമുണ്ടെന്നും അവര്‍ പറഞ്ഞു

ഓങ് സാങ് സൂചി മ്യാന്മാറിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അല്ലെങ്കിലും അവരെ അന്താരാഷ്ട്ര സമൂഹം നോക്കി കാണുന്നത് രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *