രാഷ്ട്രീയ അഭയം തേടി നീരവ് മോഡി യുകെയില്‍


ന്യൂഡല്‍ഹി: രാഷ്ട്രീയ അഭയം തേടി നീരവ് മോഡി യുകെയില്‍. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി യുകെ കോടതിക്കു മുന്നിലാണ് രാഷ്ട്രീയ അഭയം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.


എന്നാല്‍ സ്വകാര്യ കേസുകളിലെ വിവരങ്ങള്‍ കൈമാറ്റം ചെയ്യാനാകില്ലെന്ന് ബ്രിട്ടന്‍ ആഭ്യന്തര ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. വ്യാജരേഖകള്‍ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ വെട്ടിച്ചെന്നാണു നീരവ് മോഡിക്കെതിരായ കേസ്. നീരവ് മോഡിയുടെ അടുത്ത ബന്ധുവായ മെഹുല്‍ ചോക്‌സിയും കേസില്‍ പ്രതിയാണ്. രാജ്യത്തിനു പുറത്തേക്ക് കടന്ന ഇരുവരെയും തിരിച്ചു കൊണ്ടുവരാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു.


ഹോങ്കോങ്ങിലേക്ക് മുങ്ങിയ നീരവ് തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കടന്നിരുന്നു. ഏറ്റവും ഒടുവിലാണ് രാഷ്ട്രീയ അഭയം തേടി യുകെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നീരവ് മോഡി, അലഹബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഉഷ അനന്തസുബ്രഹ്മണ്യന്‍ എന്നിവരുള്‍പ്പെടെ 22 പേര്‍ക്കും മൂന്നു കമ്ബനികള്‍ക്കുമെതിരെ കഴിഞ്ഞ മാസം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.



Sharing is Caring