രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നിയമസഭാ കക്ഷിയോഗം ഇന്ന്


ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക നിയമസഭാ കക്ഷിയോഗം ഇന്ന്. രാവിലെ പതിനൊന്നിന് ജയ്പൂരിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് യോഗം. സുരക്ഷിതമായ ഭൂരിപക്ഷത്തിനുള്ള പിന്തുണ ഇതിനകം ഉറപ്പാക്കിയെന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കേവലഭൂരിപക്ഷത്തിലെത്താന്‍ വിമത എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി ആരെന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടായേക്കും.


കോണ്‍ഗ്രസിന് അനായസ വിജയമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനവും കണക്കൂട്ടലും തെറ്റിച്ച ഫലമായിരുന്നു രാജസ്ഥാനിലേത്. അന്തിമ ഫലമായപ്പോള്‍ 99 ഇടത്ത് കോണ്‍ഗ്രസ്. 73 ഇടത്ത് ബി. ജെ.പി. അതാണ് നില. ഘടക കക്ഷിയായ ആര്‍.എല്‍.ഡി യുടെ ഒരു സീറ്റ് കൂടി ചേര്‍ത്താലും കേവല ഭൂരിപക്ഷമായ 101 തികയ്ക്കാന്‍ കോണ്‍ഗ്രസിന് ഒരു സീറ്റിന്റെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ നിയമസഭാ കക്ഷി യോഗം നിര്‍ണായകമാകുന്നത്.


സംസ്ഥാനത്ത് 6 സീറ്റുള്ള ബി.എസ്.പിയുടെയും 2 സീറ്റുള്ള സിപിഎമ്മിന്റെയും പിന്തുണ കൂടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്. ദേശീയ തലത്തില്‍ പ്രതിപക്ഷ ചേരിയില്‍ ഭാഗമായതിനാല്‍ ഇത് അനായാസം ഉറപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍. ഒപ്പം സ്വതന്തരായി ജയിച്ച 8 കോണ്‍ഗ്രസ് വിമതരില്‍ 5 പേരുടെ പിന്തുണയും ഉറപ്പാക്കാനായെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു.

മുഖ്യമന്ത്രി സ്ഥാനത്ത് സച്ചിന്‍ പൈലറ്റ് വരണമെന്നാണ് പ്രവര്‍ത്തകര്‍കര്‍ക്കിടയില്‍ ശക്തമായ അഭിപ്രായം. ഹൈക്കമാന്റും ഇതേ നിലപാടിലാണ്. പക്ഷേ പരിചയ സമ്പന്നന്‍ എന്ന നിലയില്‍ അശോക് ഘലോട്ട് തന്നെ മുഖ്യ മന്ത്രിയാകട്ടെ എന്ന അഭിപ്രായം 40 തിലധികം എം.എല്‍.എമാര്‍ക്ക് ഉണ്ടെന്നാണ് സൂചന.



Sharing is Caring