യു.എസില്‍ മക്ഡോണാള്‍ഡ്സ് ഔട്ട്ലെറ്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മക്ഡോണാള്‍ഡ്സില്‍ നിന്നും ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.യു.എസ് സെന്റർ ഫോർ ഡിസീസ് കണ്‍ട്രോളാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയിച്ചത്.
10 യു.എസ് സ്റ്റേറ്റുകളില്‍ 49 പേർക്കാണ് ഭക്ഷ്യവിഷബാധ. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാള്‍ഡ്സിന്റെ ഹാംബർഗില്‍സ്ഥിരീകരിച്ചുവെന്നാണ് സൂചന. കൊളറാഡോ, നെബ്രാസ്ക എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി സി.ഡി.സി അറിയിച്ചു.

ഹാംബർഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് സൂചന. ഹാംബർഗില്‍ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളില്‍ മക്ഡോണാള്‍ഡ്സ് നിരോധിച്ചിട്ടുണ്ട്. മക്ഡോണാള്‍ഡ്സിന്റെ ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗില്‍ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്ഡോണാള്‍ഡ്സ് നിരോധിച്ചിരിക്കുന്നത്.
ഉള്ളിയാണോ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നതില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്ഡോണാള്‍ഡ്സ് അറിയിച്ചു. സാധനങ്ങള്‍ വിതരണം ചെയ്യുന്നവരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗ് ഒഴികെ മറ്റ് ഉല്‍പ്പന്നങ്ങള്‍ സ്റ്റോറുകളില്‍ ലഭ്യമാവുമെന്നും കമ്ബനി അറിയിച്ചു.













