യുവതീപ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന് ജസ്റ്റീസ് രഞ്ചന്‍ ഗോഗോയ് വ്യക്തമാക്കി. ഹര്‍ജിക്കാരിയായ ശൈലജ വിജയന്റെ അഭിഭാഷകന്‍ വിഷയം ഉന്നയിച്ചപ്പോളാണ് സുപ്രീംകോടതിയുടെ പ്രതികരണം.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കി. ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹര്‍ജികളാണ് ഇന്നലെ ചേംബറില്‍ പരിഗണിച്ചത്. ഇവയില്‍ 14 എണ്ണം പുനഃപരിശോധനാ ഹര്‍ജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു

പുനഃപരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറില്‍ പരിഗണിച്ചു തീരുമാനമെടുത്താല്‍ പോരാ, കോടതിയില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് ഒട്ടുമിക്ക ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മാത്രമാണ് ജഡ്ജിമാര്‍ ഇന്നലെ തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹര്‍ജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയില്‍ പരിഗണിക്കാം

യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള 3 റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ റിട്ട് ഹര്‍ജികളില്‍ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *