യുവതിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു,​ ഭര്‍ത്താവ് അറസ്റ്റില്‍

വെണ്‍പകലില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. സംശയത്തിന്റെ പേരില്‍ ഇയാള്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വെണ്‍പകല്‍ കുന്നത്തേരില്‍ വീട്ടില്‍ പരേതരായ രാജശേഖരന്‍ – സരോജിനി ദമ്ബതികളുടെ മകള്‍ സൗമ്യയാണ് (33) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഓട്ടോ ഡ്രൈവറായ ബിനുവിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൗമ്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ബിനു ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കിണറ്റില്‍ ചാടി മരിച്ചതായാണ് സുഹൃത്തുക്കളോടും അയല്‍ക്കാരോടും ഇയാള്‍ വെളിപ്പെടുത്തിയതെങ്കിലും സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഓട്ടോ ഡ്രൈവറായ ബിനു അന്ന് വൈകുന്നേരം ഓട്ടം കഴിഞ്ഞ് വന്നയുടന്‍ സൗമ്യയോട് കുളിക്കാന്‍ വെള്ളം കോരി വയ്ക്കാന്‍ ആവശ്യപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മക്കള്‍ക്ക് ടിവി ഓണാക്കി നല്‍കിയ ശേഷം അത് കാണാന്‍ നിര്‍ദേശിച്ച ബിനു കിണറിന് സമീപമെത്തി വെള്ളം കോരിക്കൊണ്ടിരിക്കുകയായിരുന്ന സൗമ്യയെ ഇരുകാലുകളിലും പിടിച്ചുപൊക്കി കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൗമ്യയ്ക്കൊപ്പം വെള്ളം കോരുന്ന തൊട്ടിയും കിണറ്റില്‍ വീണെങ്കിലും കയറില്‍ പിടിച്ച്‌ രക്ഷപ്പെടാതിരിക്കാന്‍ കയറും തൊട്ടിയും പുറത്തെടുത്ത ഇയാള്‍ തിരികെ വീട്ടിനുള്ളിലെത്തി. സൗമ്യയുടെ നിലവിളി കേട്ട് കുട്ടികള്‍ ശ്രദ്ധിക്കുന്നതായി മനസിലാക്കിയ ബിനു അവിടെയൊന്നുമില്ല നിങ്ങള്‍ ടിവി കണ്ടോളാന്‍ പറഞ്ഞശേഷം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി. സമീപത്തെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിലും ജംഗ്ഷനിലും ചുറ്റി കറങ്ങിയശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞ് ബിനു വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. ഉടന്‍ തന്റെ സുഹൃത്തിനെ വിളിച്ച്‌ സൗമ്യ കിണറ്റില്‍ വീണുകിടക്കുന്നതായി അറിയിച്ച ബിനു കുട്ടികളുമായി വീട്ടിനുള്ളില്‍ കഴിഞ്ഞു. ഫയര്‍ഫോഴ്സെത്തുമ്ബോഴാണ് അയല്‍വാസികള്‍ പോലും സംഭവം അറിയുന്നത്. സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും അന്നേ ബിനുവിന്റെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടികളോട് പതിവില്ലാത്ത സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ച ഇയാള്‍ കുട്ടികള്‍ മറ്റുളളവരോട് ഇടപെടുന്നത് ഒഴിവാക്കാനും പരമാവധി ശ്രദ്ധിച്ചിരുന്നു. സംഭവത്തെപ്പറ്റി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ തേടിയ പൊലീസ് ബിനുവിനെ അപ്പോള്‍തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അയാള്‍ സംഭവം നിഷേധിക്കുകയായിരുന്നു. സൗമ്യയുടെ സംസ്കാരത്തിനുശേഷം ബിനുവിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

സൗമ്യയ്ക്ക് ഫോണിലൂടെയും അല്ലാതെയും പല പുരുഷന്‍മാരുമായും ബന്ധമുണ്ടെന്നും വ്യാഴാഴ്ച വൈകുന്നേരം താന്‍ വീട്ടിലെത്തുമ്ബോള്‍ അവള്‍ ഫോണിലൂടെ ആരുമായോ സംസാരത്തിലായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതാണ് അവളോട് പ്രതികാരം ചെയ്യണമെന്ന ചിന്തയ്ക്ക് കാരണമായത്. കിണറ്റില്‍ തള്ളിയിട്ടാല്‍ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ് അപകടത്തില്‍പ്പെട്ടതാകാമെന്ന് സംശയിക്കുമെന്ന ചിന്തയിലാണ് അത്തരത്തില്‍ കൃത്യം നടത്താന്‍ ഇടയായതെന്നും അയാള്‍ പൊലീസിനോട് സമ്മതിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *