യുപിഎസ്‌സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍


മകനെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിപ്പിക്കാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയില്‍ നിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. യാക്കൂബ് ഷെയ്ഖ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.


മാല്‍വനില്‍ ഹോട്ടല്‍ നടത്തുന്ന ഇര്‍ഷാദ് ഖാന്‍ എന്നയാളാണ് തട്ടിപ്പിനിരയായത്.ഇര്‍ഷാദിൻ്റെ മകന്‍ സദ്ദാം ഖാന്‍ 4 തവണ യുപിഎസ്‌സി പരീക്ഷയില്‍ പരാജയപ്പെട്ട് അഞ്ചാമത്തെ ശ്രമത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് ഇര്‍ഷാദ് ,യാക്കൂബ് ഷെയ്ഖിനെ കണ്ടുമുട്ടിയത്.


പിന്നീട് യാക്കൂബ് ഹോട്ടലിലെ പതിവ് സന്ദര്‍ശകനായി. ഇതിനിടെ ഇര്‍ഷാദിൻ്റെയും മകൻ്റെയും സാഹചര്യം മനസ്സിലാക്കിയ ഇയാള്‍ സഹായിക്കാമെന്ന് ഏൽക്കുകയായിരുന്നു.ഇത് വിശ്വസിച്ച ഇര്‍ഷാദ് ഖാന്‍ പല തവണയായി 60 ലക്ഷം രൂപ യാക്കൂബ് നല്‍കി. അഞ്ചാം തവണയും മകന്‍ പരീക്ഷയില്‍ പരാജയപ്പെട്ടപ്പോഴാണ് താന്‍ തട്ടിപ്പിനിരയായ വിവരം ഇര്‍ഷാദ് അറിയുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.യാക്കൂബ് ഷെയ്ഖ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളുടെ കൂട്ടാളി വിജയ് ചൗധരി ഒളിവിലാണ്. വൈകാതെ ഇയാളെയും അറസ്റ്റ് ചെയ്യുമെന്ന് മാല്‍വന്‍ പൊലീസ് പറഞ്ഞു.



Sharing is Caring