മേയറും സംഘവും സഞ്ചരിച്ച കാർ എവിടെ? പൊലീസിനെ വിമർശിച്ച് കോടതി


തിരുവനന്തപുരം: മേയർ ആ​ര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിനെ വിമർശിച്ച് കോടതി. യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിലാണ് പൊലീസിനെ വിമർശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു.


യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. യദു കോടതിയില്‍ സമര്‍പ്പിച്ച മോണിറ്ററിങ് പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിനു വിമര്‍ശനമുണ്ട്.


മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം അഞ്ച് ആളുകളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഏപ്രില്‍ 27 ന് രാത്രി പത്തോടെ പാളയത്ത് സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ യദുവിനെതിരെ മേയറും പരാതി നൽകിയിരുന്നു. ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്നാണ് യദുവിന് എതിരെയുള്ള പരാതി.



Sharing is Caring