മലയാളത്തിലെ മഹാനടൻ മധുവിന് തൊണ്ണൂറ്റി രണ്ടാം പിറന്നാള്‍. കന്നിയിലെ ചോതി നാളില്‍ ജനിച്ച അദ്ദേഹത്തിന്റെ ജന്മനാള്‍ 25-നാണ്.ആയുസ്സ് നീണ്ടപ്പോള്‍ അദ്ദേഹം അച്ഛന്റെ നാട്ടുകാരനായ കന്യാകുമാരി ജില്ലയിലെ ഒരു ജ്യൗതിഷിയെക്കൊണ്ട് ജാതകം നോക്കി. വിശാഖമെന്നായിരുന്നു ജ്യൗതിഷിയുടെ കണ്ടെത്തല്‍. പിന്നീട് വിശാഖത്തിന് പിറന്നാള്‍ ആഘോഷിച്ചെങ്കിലും പാരമ്ബര്യമായി അറിയപ്പെടുന്ന ചോതിയിലാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.
ഭാര്യയുടെ മരണശേഷം പിറന്നാള്‍ ആഘോഷിക്കാത്ത അദ്ദേഹത്തിന് എല്ലാ ദിവസവുംപോലെയായിരുന്നു 92-ലെ പിറന്നാള്‍ ദിനവും. അടുപ്പമുള്ളവർ വീട്ടിലെത്തി വണങ്ങി. കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങളും സിനിമാ പ്രവർത്തകരും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കണ്ണമ്മൂലയിലെ അദ്ദേഹത്തിന്റെ വസതിയായ ശിവസദനിലെത്തി ആശംസ നേർന്നു. അടുത്തിരുന്ന് ചിത്രമെടുക്കാൻ തിരക്കായിരുന്നു.

അദ്ദേഹം ചെറുചിരിയോടെ എല്ലാവർക്കും അനുവാദം നല്‍കി. എത്തിയവർക്കെല്ലാം പിറന്നാള്‍ മധുരമായി പായസവും ലഡുവും അദ്ദേഹത്തിന്റെ ഡ്രൈവർ ഇലങ്കം ശശിധരൻ നല്‍കുന്നുണ്ടായിരുന്നു. മകള്‍ ഉമ, മരുമകൻ കെ.കെ. കൃഷ്ണകുമാർ, ചെറുമകൻ വിശാഖ്, ഭാര്യ വർഷ, വിശാഖിന്റെ മകൻ ത്രിലോക് എന്നിവർ ആഘോഷത്തില്‍ പങ്കുചേർന്നു.













