മറ്റ് സ്ഥാപനങ്ങൾക്ക് വായ്പ ലഭ്യമാക്കാൻ സർക്കാർ ഗ്യാരന്റി നിൽക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ധനകാര്യ സ്ഥാപനങ്ങളുമായി നേരിട്ടായിരിക്കണം സ്ഥാപനങ്ങൾ കരാറുണ്ടാക്കേണ്ടത്. കരാർ വ്യവസ്ഥകൾ വായ്പയെടുക്കുന്ന സ്ഥാപനവും ധനകാര്യ സ്ഥാപനവും നേരിട്ട് നിശ്ചയിക്കണം. സർക്കാർ ഉത്തരവോടെ കിഫ്ബിയും കെ.എസ്.ആർ.ടി.സിയും അടക്കമുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും. നിലവിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും കിഫ്ബിക്കും പെൻഷൻ കമ്പനിക്കും വായ്പയെടുക്കാൻ സർക്കാരാണ് ഗ്യാരന്റി നിൽക്കുന്നത്. ഈ ഗ്യാരന്റിയിലാണ് ബാങ്കുകൾ വായ്പ നൽകുന്നത്.
എന്നാൽ ഇങ്ങനെ സർക്കാർ നിൽക്കുന്ന ഗ്യാരന്റിയിലൂടെ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്നാണ് കേന്ദ്ര നിലപാട്. ഈ സാമ്പത്തിക വർഷം 32,400 കോടി രൂപയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധിയായി നിശ്ചയിച്ചത്. എന്നാൽ കിഫ്ബിയുടെ ഉൾപ്പെടെയുള്ള വായ്പകൾ സംസ്ഥാനത്തിന്റെ ബാധ്യതയായി ചൂണ്ടിക്കാട്ടി ഇതു 15,000 കോടിയായി വെട്ടിക്കുറച്ചു. വിഴിഞ്ഞം പദ്ധതിക്കായി ഹഡ്കോയിൽ നിന്ന് കഴിഞ്ഞയാഴ്ച 2000 കോടി രൂപ വഴിഞ്ഞം തുറമുഖ കമ്പനി വായ്പയെടുത്തിരുന്നു. ഇതു സംസ്ഥാനത്തിന്റെ വായ്പയായി കണക്കാക്കുമെന്ന് സി ആന്റ എജി സർക്കാരിനെ അറിയിച്ചു.

കേന്ദ്രം നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് വായ്പയ്ക്ക് ഗ്യാരന്റി നിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഇതോടെ കിഫ്ബിയുടെ പ്രവർത്തനം ഉൾപ്പെടെ പ്രതിസന്ധിയിലാകും. സാമൂഹ്യ സുരക്ഷാ പെൻഷന് തുക കണ്ടെത്താനും ബുദ്ധിമുട്ടാകും. സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നതും പ്രതിസന്ധിയിലാകും. 60 ഓളം പൊതേേുഖലാ സ്ഥാപനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ ഗ്യാരന്റിയിലാണ് വായ്പയെടുത്തിട്ടുള്ളത്. എന്നാൽ ഇനി ഇവർക്കും വായ്പ ലഭിക്കാൻ സ്വന്തം നിലയിൽ കരാറുണ്ടാക്കേണ്ടി വരും













