മനു തോമസ് വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം കണ്ണൂര്‍ നേതാക്കള്‍


പാര്‍ട്ടി നേതാക്കള്‍ക്ക് സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തില്‍ പ്രതികരിക്കാരെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതാക്കള്‍. മനു തോസമിന്റെ ആരോപണം സംബന്ധിച്ച് ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, യോഗം കഴിഞ്ഞിട്ടും വിഷയത്തില്‍ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. സംഭവത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം.


മൗനം വിദ്വാനു ഭൂഷണമെന്നും ജയരാജന്‍ പ്രതികരിച്ചു. വിവാദത്തില്‍ യാതൊന്നും പറയാനില്ല. മനു തോമസ് ഗുരുതര ആരോപണമാണ് ഉന്നയിച്ചതെന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഗുരുതരമായിരിക്കുമെന്ന് മാധ്യമങ്ങളോട് അദ്ദേഹം മറുപടി പറഞ്ഞു. ആരോപണത്തില്‍ പ്രതികരിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും തയ്യാറായില്ല. വിഷയത്തില്‍ ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവം നടന്നത് കണ്ണൂരിലല്ലേ. അപ്പോള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിശദീകരണം നല്‍കും. ഇത് സംബന്ധിച്ച് എം വി ജയരാജനോട് ചോദിക്കണമെന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാല്‍, ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം വിഷയത്തില്‍ പ്രതികരിക്കാന്‍ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളാരും തയ്യാറായിട്ടില്ല.


ഡിവൈഎഫ്‌ഐ നേതാവായിരുന്ന മനുവിനെ നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഇതിന് പിന്നാലെ താന്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് പുറത്തുപോകുന്നുവെന്ന് വ്യക്തമാക്കി മനു തോമസ് രംഗത്തെത്തി. പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന മനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുവിനെതിരെ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ രംഗത്ത് വന്നത്.



Sharing is Caring