ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം നടത്തിയ പൾസർ സുനി കസ്റ്റഡിയിൽ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്. സുനിയെ കുറുപ്പുംപടി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിലുണ്ട്.നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകും.

ഹോട്ടലിൽ അതിക്രമം നടത്തിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.സുനിയുടേത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.













