ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി കന്യാസ്ത്രീകള്‍


കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക് മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി കന്യാസ്ത്രീകള്‍ രംഗത്തെത്തി.


ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബിഷപ്പ് പല തവണ തങ്ങളെ ആലിംഗനം ചെയ്തിട്ടുണ്ടെന്നും മിക്കപ്പോഴും ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളുമായി രണ്ട് കന്യാസ്ത്രീകളാണ് രംഗത്തെത്തിയത്.


ജലന്ധര്‍ മഠത്തില്‍ വച്ച്‌ പല തവണ ബിഷപ്പ് തങ്ങളെ കയറിപിടിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കി. ഇക്കാര്യം ഭഗല്‍പ്പൂര്‍ ബിഷപ്പിനോട് പറഞ്ഞിട്ടുണ്ടെന്ന കന്യാസ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും.

അതിനിടെ, കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസില്‍ ആദ്യം പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി നിരവധി തവണ എടുത്തിട്ടും ബിഷപ്പിനെ ഒരു തവണ മാത്രമാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിലെ നടപടികള്‍ വൈകുന്നതില്‍ കന്യാസ്ത്രീ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജലന്ധര്‍ ബിഷപ്പിനെ അടുത്ത ദിവസം കേരളത്തിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്താന്‍ അന്വേഷണ സംഘം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതി ലഭിച്ചെങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണ സംഘത്തെ അലട്ടിയിരുന്നു.



Sharing is Caring