ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു.ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ കുടുംബം ഡിജിപിക്ക് പരാതി നല്‍കി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഒക്ടോബർ ആറ് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പാലാ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് അയക്കും.

രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ബിഷപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡില്‍ വിട്ട ബിഷപ്പിനെ പാലാ സബ്ജയിലിലേക്കായിരിക്കും കൊണ്ടുപോകുക.

കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നുണ്ട്. നിരപരാധിയാണ്, പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *