ബന്ധം അവസാനിപ്പിച്ചു; പെണ്‍കുട്ടിയെ ആണ്‍സുഹൃത്ത് വീട്ടില്‍ കയറി വെടിവെച്ച് കൊന്നു


ബംഗാളിലെ നാദിയ ജില്ലയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന് ആണ്‍സുഹൃത്ത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. 19കാരിയായ ഇഷാ മാലിക് ആണ് ആണ്‍സുഹൃത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോളും ഒളിവിലുള്ള പ്രതി ദേബ്രാജിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.


ഓഗസ്റ്റ് 22 തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. കൃഷണ നഗറില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് എത്തുമ്പോള്‍ ഇഷയും സഹോദരനും അമ്മയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറിയില്‍ നിന്ന് ശബ്ദം കേട്ട് അമ്മ ഓടിയെത്തുമ്പോഴേക്കും മകള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതും യുവാവ് മുറിയില്‍ നിന്ന് ഇറങ്ങി പോകുന്നതുമാണ് കണ്ടത്. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സ്‌കൂള്‍ കാലം മുതല്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു.കൂടാതെ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനുമായി പ്രതി ദേബ്രാജ് സിങ്കയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അതിനാല്‍ ഇയാള്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം ദേബ്രാജുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇഷ ശ്രമിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



Sharing is Caring