ഫ്‌ളിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ്(ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്.

സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. ജപ്പാന്‍ സമയം ചൊവ്വാഴ്ച രാത്രിയാണ് കരാര്‍ ഒപ്പിട്ടത്. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്‌ളിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്ബനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. ഗൂഗിളിന്റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റും ഈ ഇ കൊമേഴ്‌സ് സംരംഭത്തില്‍ ഓഹരിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റെടുക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ വാള്‍മാര്‍ട്ട് സിഇഒ ബെംഗളൂരിവിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം പ്രഖ്യാപനമുണ്ടാകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *