അറേബ്യന്‍ മണ്ണ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഞായറാഴ്ച രാത്രി ഏറ്റുമുട്ടും.
നിരവധി അട്ടിമറികള്‍ നടന്ന ചാമ്ബ്യന്‍ഷിപ്പില്‍ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും അന്തിമ വിധി പറയാന്‍ ഒരുങ്ങി. ഞായറാഴ്ച രാത്രി 8.30 മുതല്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയതെങ്കില്‍, മൊറോക്കോയെ തോല്‍പ്പിച്ചാണ് ഫ്രാന്‍സിന്റെ വരവ്. 2018ലെ റഷ്യന്‍ ലോകകപ്പിലെ വിജയികളായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 1986ലാണ് അര്‍ജന്റീന അവസാനമായി കിരീടം നേടിയത്. 2014ല്‍ അവര്‍ ഫൈനലിലെത്തിയിരുന്നു. ഇരുടീമുകളും മുമ്ബ് രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്.
ബ്രസീല്‍, ജര്‍മ്മനി, ഇംഗ്ലണ്ട്, സ്പെയിന്, പോര്‍ച്ചുഗല്‍, ബെല്‍ജിയം എന്നിവരെല്ലാം വീണുപോയെങ്കിലും 22-ാമത് ലോകകപ്പില്‍ ക്ലാസിക് ഫൈനല്‍ അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് കായിക ലോകം. രണ്ട് പതിറ്റാണ്ടിലേറെയായി ലോക ഫുട്ബോളിനെ പ്രചോദിപ്പിക്കുന്ന അര്‍ജന്റീനയുടെ പ്രധാന താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പായിരിക്കും ഇത്.













