പ്രായം എല്ലാത്തിനും തടസ്സമാണെന്ന് ചിന്തിക്കുന്നവർക്ക് ഇടയിൽ ശ്രദ്ധ നേടുകയാണ് രാജസ്ഥാൻ സ്വദേശിനി. ഹ്യൂമൻസ് ഓഫ് ബോംബൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചത്. അറുപതാം വയസ്സിൽ ആദ്യമായി ട്രെക്കിങ്ങ് നടത്തിയത് സ്വാതന്ത്രത്തിന്റെ പുതിയ ഭാവങ്ങളായിരുന്നുവെന്ന് ഇവർ പറയുന്നു
രാജസ്ഥാനിലെ ഉൾഗ്രാമത്തിലാണ് ഞാൻ വളർന്നത്. വെള്ളം കോരുക, പശുവിനെ പരിപാലിക്കുക, തുടങ്ങിയവയായിരുന്നു എന്റെ ദിവസേനയുള്ള ജോലികൾ. സ്ക്കൂളിലെ ഖൊ ഖൊ ടിമിലും കബഡി ടീമിലും സജീവമായിരുന്നു. പതിനാറമത്തെ വയസ്സിൽ വിവാഹവും കഴിഞ്ഞു. ആരും ഒന്നും എന്നോട് ചോദിച്ചില്ല. അതിന് ശേഷവും ഞാൻ എന്റെ ജോലികൾ തുടർന്നു. കുട്ടികൾ വളർന്നു ജോലിക്ക് സഹായത്തിന് ആളുണ്ടെങ്കിലും എന്റെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് തന്നെയാണ് ചെയതത്. പ്രായമായത്തോടെ സന്ധി വേദനയും മൂർച്ഛിച്ചു.
ട്രെക്കിങ്ങ് ലീഡർ കൂടിയായ മകൻ അവന്റെ ട്രെക്കിങ്ങ് ചിത്രങ്ങൾ കാണിച്ചു തരികയുണ്ടായി.. അവന്റെ അനുഭവങ്ങൾ എന്നെയും ഹരം കൊള്ളിച്ചും. അറുപതാം പിറന്നാളിന്റെ പിറ്റേന്ന് എന്നെയും ട്രെക്കിങ്ങിന് കൊണ്ടുപോവാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. ആദ്യം അവൻ ചിരിക്കുകയാണ് ചെയതത്. എന്നാൽ ഞാൻ അവനെ നന്നായൊന്ന് നോക്കി. അതിൽ അവൻ കാര്യം മനസിലായി. അവനും സന്തോഷത്തിലായി.
പിറ്റേന്ന് മുതൽ ട്രെക്കിങ്ങ് വേഷങ്ങൾ അണിഞ്ഞ് ഞാൻ പരിശിലിക്കാൻ ആരംഭിച്ചു. ആദ്യം സ്റ്റെപ്പുകൾ ഓടി കയറി. പരിശീലനം കൃത്യമായി നടന്നു. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ ഞാൻ എല്ലാം ചെയ്തു തീർത്തു. മൂന്ന് മാസങ്ങൾക്ക് ശേഷം മഹാരാഷട്രയിൽ വെച്ചായിരുന്നു ആദ്യത്തെ ട്രെക്കിങ്ങ്. സത്യം പറഞ്ഞാൽ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു മഹനീയ അനുഭവമായിരുന്നു അത്.
10 കിലോമീറ്ററുകളോളം ട്രെക്ക് ചെയ്യുക എന്നത് ഭയപ്പെടുത്തുന്നതായിരുന്നു. എന്നാൽ മകൻ എനിക്ക് പ്രചോദനം നൽകി. ട്രെക്കിങ്ങിന് ഇടയിൽ ആ ഗ്രാമത്തിലെ നിരവധി പേരെ കണ്ടുമുട്ടാനായി. ചിലർ ഭക്ഷണങ്ങൾ നൽകി, ചിലർ സംസാരിച്ചു. സത്യത്തിൽ അതെല്ലാമാണ് എന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചത്..
മുകളിൽ എത്തിയപ്പോൾ എനിക്ക് സ്വയം അഭിമാനം തോന്നി. അന്ന് ഞാൻ കണ്ട കാഴ്ച്ച അതിമനോഹരമായിരുന്നു. മൂന്ന് രാത്രികൾ ഞങ്ങൾ അവിടെ ചിലവഴിച്ചു. എന്നാൽ തിരികെയുള്ള യാത്ര കഠിനമായിരുന്നു. സന്ധിവേദനയായിരുന്നു പ്രധാന വില്ലൻ എന്നാലും ഞാൻ യാത്ര വിജയകരമായി പൂർത്തികരിച്ചു. എല്ലാം കഴിഞ്ഞ ശേഷം അടുത്ത ട്രെക്കിങ്ങ് എന്നാണെന്നാണ് ഞാൻ മകനോട് ചോദിച്ചത്.
നമ്മളെല്ലാവരും വയസ്സാവുമ്പോൾ എല്ലാത്തിൽ നിന്നും പിന്തിരിയാറാണ് പതിവ്. പുതിയ കാര്യങ്ങൾക്ക് ശ്രമിക്കാനായി മടിക്കും. അറുപതാം വയസ്സിലാണ് ട്രെക്കിങ്ങ് ഞാൻ ആദ്യമായി ചെയ്യുന്നത്. അതിനെ ഞാൻ അത്രയും സ്നേഹിക്കുന്നു. 61-ാമത്തെ പിറന്നാൽ ട്രെക്കിങ്ങ് ചെയ്ത് ആഘോഷിക്കണം. ഒരു ചായ കുടിച്ചു കൊണ്ട് മനോഹരമായ അസ്തമയം കാണണം.