പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ‘പറക്കും തളിക’? സുരക്ഷ ശക്തമാക്കി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളില്‍ അസാധാരണ വസ്തു കണ്ടതോടെ സുരക്ഷ ശക്തമാക്കി. പറക്കുംതളിക പോലൊന്നാണ് വസതിക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ സുരക്ഷ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏഴാം തീയതിയാണ് ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലുള്ള മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളില്‍ പറക്കും തളിക പോലൊന്ന് കണ്ടത്. അതീവസുരക്ഷാ മേഖലയില്‍ കണ്ടെത്തിയ ‘അസാധാരണ’ വസ്തു എന്താണെന്ന് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു.


സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. അജ്ഞാത വസ്തുവിനെ കണ്ടതായുള്ള വിവരം ഡല്‍ഹി പൊലീസ് സ്പെഷല്‍ കമ്മിഷണര്‍ ദീപേന്ദ്ര പഥക് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അറിയിച്ചു.


സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ(എസ്പിജി) ഒരംഗമാണ് ജൂണ്‍ ഏഴിനു വൈകിട്ട് ഏഴരയോടെ മോദിയുടെ വസതിക്ക് സമീപം അജ്ഞാത വസ്തു കണ്ടതായി പൊലീസിനെ അറിയിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഡല്‍ഹി പൊലീസിലെ അംഗങ്ങള്‍ക്കും ഡല്‍ഹി എയര്‍പോര്‍ട്ട് ഓപറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനുമായിരുന്നു എസ്പിജി ഉദ്യോഗസ്ഥന്റെ സന്ദേശം.

വൈകാതെ ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ദേശീയ സുരക്ഷാ സേനയ്ക്കും ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളിനും(എടിസി) ‘ഹൈ അലര്‍ട്’ നല്‍കി. മറ്റു സുരക്ഷാവിഭാഗങ്ങളെല്ലാം പരിശോധനയും ആരംഭിച്ചു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിച്ചു.



Sharing is Caring