പ്രതിഷേധം ഫലംകണ്ടു; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ രാജിവെച്ചു


യേരെവാന്‍: ദിവസങ്ങള്‍ നീണ്ട പ്രക്ഷോഭത്തിനൊടുവില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ രാജിവെച്ചു. പത്ത് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന സര്‍ഗ്‌സ്യാന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സര്‍ഗ്‌സ്യാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം.


സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍മേനിയ വേദിയായത്. പ്രതിപക്ഷ നേതാവ് നിക്കോള്‍ പാഷീനിയന്റെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചത്. അറസ്റ്റ് ചെയ്ത നിക്കോളിനെ തിങ്കളാഴ്ച റിലീസ് ചെയ്തതിന് തൊട്ടപിന്നാലെയാണ് സര്‍ഗ്‌സ്യാന്റെ രാജി.


ജനങ്ങളുടെ വികാരം മാനിച്ച്‌ രാജിവെയ്ക്കുന്നതായി സര്‍ഗ്‌സ്യാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്ക് തള്ളിക്കളയുന്നില്ല, നിക്കോള്‍ ശരിയായിരുന്നു. ഞാനാണ് തെറ്റുകാരന്‍. എന്റെ ഭരണത്തിനെതിരെയാണ് തെരുവുകളില്‍ പ്രതിഷേധം. അവരുടെ ആവശ്യം ഞാന്‍ അംഗീകരിക്കുന്നു, സര്‍ഗ്‌സ്യാന്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 17 നാണ് പ്രധാനമന്ത്രിയായി സര്‍ഗ്‌സ്യാന്‍ ചുതലയേറ്റത്. മുന്‍ പ്രധാനമന്ത്രി കൂടിയായ കാരെന്‍ കാരപ്പേട്ടനാണ് ആക്ടിംഗ് പ്രധാനമന്ത്രി.



Sharing is Caring