പീഡന പരാതി: ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി


കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പമുള്ള നാല് സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ സമരത്തിനെത്തിയവരുടെ മൊഴിയാണ് വിവിധ കോടതികളിലായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.


സാക്ഷികളെ സ്വാധീനിക്കാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കോട്ടയം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മജിസ്‌ട്രേറ്റ് കോടതികളിലാണ് ബിഷപ്പിനെതിരെ നാല് കന്യാസ്ത്രീകള്‍ രഹസ്യമൊഴി നല്‍കിയത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് അനുകൂലമായ മൊഴിയാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.
ശേഷിക്കുന്ന കന്യാസ്ത്രീകളുടെ മൊഴി വരുംദിവസങ്ങളില്‍ വൈക്കം മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തും. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് അപേക്ഷ നല്‍കിയത്. കേസിലെ സാക്ഷികളില്‍ ഒരാളായ ഫാദര്‍ നിക്കോളാസ് മണിപ്പറമ്ബില്‍ നേരത്തെ മൊഴിമാറ്റിയിരുന്നു. ഇതോടെയാണ് രഹസ്യമൊഴിക്കായുള്ള നീക്കം അന്വേഷണ സംഘം വേഗത്തിലാക്കിയത്.




Sharing is Caring