പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് എംവി ഗോവിന്ദന്‍


പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാടുകള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. അന്‍വറിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് കാര്യമായ ധാരണയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് അന്‍വര്‍ എന്നും. സാധാരണക്കാരുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സാഹചര്യം അദ്ദേഹത്തിനില്ലെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.


കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകാന്‍ എംഎല്‍എ ആയിട്ട് പോലും ഇതുവരെ അന്‍വറിന് കഴിഞ്ഞില്ല. വര്‍ഗ ബഹുജന സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട് പാര്‍ട്ടിയെ കുറിച്ചോ, നയങ്ങളെ കുറിച്ചോ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അമര്‍ത്യാസെന്‍ ചൂണ്ടിക്കാട്ടിയ കേരള മോഡലിനെ ശക്തമാക്കുന്ന നടപടിയാണ് പാര്‍ട്ടിയും, സര്‍ക്കാരും സ്വീകരിച്ച് പോരുന്നത്. ജനങ്ങളുടെ പരാതിയില്‍ എല്ലായ്‌പ്പോഴും സര്‍ക്കാര്‍ ഇടപെടുന്നു. ഈ പശ്ചാത്തലത്തില്‍ വേണം അന്‍വറിന്റെ പരാതിയെ കാണാന്‍ – എംവി ഗോവിന്ദന്‍ പറഞ്ഞു.


അന്‍വര്‍ പരാതി ഉന്നയിച്ച രീതി ശരിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് കൊടുത്ത പരാതിയുടെ പകര്‍പ്പ് പാര്‍ട്ടിക്കും നല്‍കിയിട്ടുണ്ടെന്നും. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സുജിത്ദാസിനെതിരായ പരാതി ഡിജിപി അന്വേഷിച്ച് നടപടി സ്വീകരിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.



Sharing is Caring