പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറല്‍ അസിം മുനീർ സി ഡി എഫ് പദവി ഏറ്റെടുക്കുന്ന വിജ്ഞാപനം പുറത്തുവരാനിരിക്കെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടെന്ന് റിപ്പോർട്ട്.അസിം മുനീർ സൈന്യത്തിലെ ‘പരമാധികാരി’ ആകുന്ന നീക്കം തടയാനാണ് ഷെഹ്ബാസ് രാജ്യം വിട്ടതെന്ന് സൂചനയുണ്ട്.
അസീം മുനീർ, സി ഡി എഫ് പദവി നവംബർ 29 ന് വിജ്ഞാപനം ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയതായി എ എൻ ഐ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസീം മുനീർ സി ഡി എഫ് മേധാവിയാകുന്ന വിജ്ഞാപനത്തില്‍ ഒപ്പിടേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂർവ നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍.

അസിം മുനീറിന്റെ കരസേനാ മേധാവി കാലാവധി നവംബർ 29 ന് അവസാനിച്ചതോടെ പാക്കിസ്ഥാന് ഇപ്പോള്‍ ഔദ്യോഗിക സൈനിക മേധാവിയില്ല. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണല്‍ കമാൻഡ് അതോറിറ്റിയും നേതൃത്വമില്ലാതെ പ്രവർത്തിക്കുന്ന അപൂർവ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ – സുരക്ഷാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സി ഡി എഫ് പദവി നിയമപരമായി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ പോലും നിയമവിദഗ്ധർക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. 27 -ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി ഡി എഫ് പദവി അസിം മുനീറിന് അഞ്ച് വർഷത്തേക്ക് നല്‍കാനാണ് വിജ്ഞാപനം. ഇതോടെ സൈനിക മേധാവിക്ക് സർക്കാരിനേക്കാള്‍ അധികാരം ലഭിക്കും. ഷെഹ്ബാസ് ഷെരീഫിന്റെ ഈ ‘തന്ത്രപരമായ അഭാവം’ പാക്കിസ്ഥാൻ സൈന്യത്തിനകത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.













