ന്യുമോണിയ മാറ്റാന്‍ പ്രാകൃത ചികിത്സ; ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ നെഞ്ചില്‍ ആസിഡ് ഒഴിച്ച്‌ പൊള്ളിച്ചു

ജയ്പൂര്‍: ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബാധിച്ച ന്യുമോണിയ ഭേദമാക്കാന്‍ പ്രാകൃത ചികിത്സ. കുഞ്ഞിന്റെ നെഞ്ച് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കുഞ്ഞിന്റെ രോഗം മാറ്റാമെന്ന് പറഞ്ഞുവന്ന ഒരു സ്ത്രീയാണ് ഈ ക്രൂരകൃത്യം നടത്തിയത്. പ്രാകൃത ചികിത്സ നടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ സവായ് മധോപൂരിലാണ് സംഭവം.

ന്യുമോണിയ ബാധിച്ച കുഞ്ഞുമായി ബന്ധുക്കള്‍ ഇക്കഴിഞ്ഞ 26നാണ് വിനോബ ബസ്തി എന്ന മന്ത്രവാദിനിയെ സമീപിച്ചത്. ചികിത്സയുടെ പേരില്‍ യുവതി കുഞ്ഞിന്റെ ദേഹത്ത് ചില രാസവസ്തുക്കള്‍ പുരട്ടി. നെഞ്ചിലും കാലിലുമാണ് രാസവസ്തുക്കള്‍ പുരട്ടിയത്. ഈ ഭാഗങ്ങളിലെ ചര്‍മ്മം പൊള്ളിയെന്നും പോലീസ് പറയുന്നു. കുട്ടികളെ ചികിത്സിക്കുന്നതില്‍ വിദഗ്ധയായി അറിയപ്പെടുന്ന ഇവരുടെ താമസസ്ഥലത്ത് മിക്കപ്പോഴും നിരവധി പേരാണ് ചികിത്സ തേടി എത്തിയിരുന്നത്.

കുട്ടിയുടെ നില വഷളായതോടെ ബന്ധുക്കള്‍ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിയുമായി എത്തി. ഡോക്ടറുടെ പരിശോധനയില്‍ ശരീരത്തില്‍ പൊള്ളല്‍ കണ്ടതോടെയാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞ് ജില്ലാ കലക്ടര്‍ കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത കലക്ടര്‍ പ്രാകൃത ചികിത്സ നടത്തിയ സ്ത്രീക്കെതിശര കര്‍ശന നടപടിയെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കി. ഇത്തരം വ്യാജന്മാരുടെ കെണിയില്‍ നാട്ടുകാര്‍ വീഴരുതെന്നും കലക്ടര്‍ കെ.സി വര്‍മ്മ പറഞ്ഞു.

രാജസ്ഥാനില്‍ ഇത്തരം പ്രകൃത ചികിത്സകള്‍ പതിവാണ്. ഭില്‍വാരയില്‍ ഈ മാസം ആദ്യം നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചിരുന്നു. വിട്ടുമാറാത്ത ചുമയും ജലദോഷവും മാറ്റാനായിരുന്നു ഈ ചികിത്സ. ന്യുമോണിയ മാറ്റാന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് പത്തു മാസം പ്രായമുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. കുട്ടിയുടെ മുത്തച്ഛന്‍ തന്നെയാണ് ഈ ചികിത്സ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *