നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നു; സോണിയ ഗാന്ധി


രാഷ്ട്രനിര്‍മാണത്തിനു നേതൃത്വം നല്‍കിയ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘നെഹ്‌റു: ദി ഇന്‍വെന്‍ഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പുനഃപ്രസിദ്ധീകരിച്ച പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അവര്‍.


‘ഇന്ത്യന്‍ ജനാധിപത്യത്തെ ഏകീകരിച്ച്‌ ഇന്ത്യയുടെ ഭരണസംവിധാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഉറപ്പിക്കുകയായിരുന്നു നെഹ്‌റു ചെയ്തത് . ആ മൂല്യങ്ങളാണ് ഇന്നു നമ്മള്‍ അഭിമാനത്തോടെ പറയുന്നവ’ എന്നും സോണിയ പറഞ്ഞു. എന്നാല്‍ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പ്രയത്‌നിച്ച ആദ്യ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുകൊണ്ട് രാജ്യത്തെ തിന്‍മയിലേക്കു തള്ളിവിടാനാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും സോണിയ കുറ്റപ്പെടുത്തി. ‘ജനാധിപത്യത്തെ ശക്തിപ്പെടുത്തി, മതനിരപേക്ഷത ഉറപ്പാക്കി, ചേരിചേരാനയത്തിന് അനുസൃതമായി സാമ്ബത്തിക, വിദേശകാര്യ നയങ്ങള്‍ രൂപപ്പെടുത്തി ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇതാണു നെഹ്‌റുവിയനിസം. ഇന്ത്യ എന്നതിന്റെ അടിസ്ഥാന കാഴ്പ്പാടാണ് ഇവ. ഈ കാഴ്ചപ്പാടാണ് ഇപ്പോള്‍ വെല്ലുവിളിക്കപ്പെടുന്നതും. ഈ പാരമ്ബര്യമാണ് ദിവസേന ഭരണകര്‍ത്താക്കള്‍ ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നത്. എല്ലാത്തരത്തിലും നെഹ്‌റുവിനെ അധിക്ഷേപിക്കാനാണ് അവരുടെ ശ്രമം. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റെ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ചേ പറ്റൂ’ എന്നും സോണിയ അഭിപ്രായപ്പെട്ടു.


അതേസമയം ക്രിയാത്മകമായ വിമര്‍ശനങ്ങളെ നെഹ്‌റു പ്രോത്സാഹിപ്പിച്ചിരുന്നതായി തരൂര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നെഹ്‌റു പരിശ്രമിച്ചു. ഒരിക്കല്‍ ഒരു അമേരിക്കന്‍ പത്രാധിപര്‍ അദ്ദേഹത്തോട് തന്റെ പാരമ്ബര്യം എങ്ങനെ വേണമെന്ന് ചോദിച്ചപ്പോള്‍ ‘330 മില്യണ്‍ ജനങ്ങള്‍ സ്വയംഭരണത്തിന് പ്രാപ്തരാകണം’ എന്നതായിരുന്നു നെഹ്‌റുവിന്റെ മറുപടി.

നമുക്ക് ഇന്ന് ഒരു ചായക്കടക്കാരന്‍ പ്രധാനമന്ത്രിയായി. ഇതിനു കാരണം നെഹ്‌റു സ്ഥാപിച്ച സംവിധാനങ്ങളാണ്. ഇതുവഴി ആര്‍ക്കുവേണമെങ്കിലും രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്താം എന്നും തരൂര്‍ വ്യക്തമാക്കി.



Sharing is Caring