നെല്ലിന്റെ താങ്ങുവില കേരളത്തില്‍ ഉടൻ കൂടാനിടയില്ല; മന്ത്രി ജി.ആര്‍. അനില്‍


നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവര്‍ധന കേരളത്തില്‍ നടപ്പാകുമോയെന്നു സംശയമാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍.അനില്‍. ഇക്കാര്യം സംസ്ഥാനത്തിന്റെ സാമ്ബത്തികസ്ഥിതി കണക്കിലെടുത്ത് ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.കേന്ദ്രം വര്‍ധിപ്പിച്ചതോടെ 21.83 രൂപയായിരുന്ന താങ്ങുവില 23 ആയി. ആനുപാതികമായി സംസ്ഥാനത്ത് വില കൂട്ടാറില്ല.


കേരളത്തിലേ സംസ്ഥാനവിഹിതം നല്‍കുന്നുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.2019-ല്‍ 18.15 രൂപയായിരുന്ന കേന്ദ്രവിഹിതം അഞ്ചുവര്‍ഷത്തിനിടെ 4.85 രൂപയാണ് കൂടിയത്. അതേസമയം 2019-ല്‍ 8.80 രൂപയായിരുന്ന സംസ്ഥാനവിഹിതം 2.43 രൂപ കുറഞ്ഞ് 6.37 രൂപയായി.കയറ്റിറക്കുകൂലിയായി കേന്ദ്രം നല്‍കുന്നത് കിലോയ്ക്ക് 12 പൈസയാണ്. ഇതുകൂടി ചേര്‍ത്ത് ഒരു കിലോ നെല്ലിന് കര്‍ഷകനു കിട്ടുന്നത് 28.32 രൂപയും.


കേന്ദ്രം വില കൂട്ടുന്നതോ കുറയ്ക്കുന്നതോ സംസ്ഥാനം നോക്കാറില്ല. കര്‍ഷകര്‍ക്കു കേന്ദ്രം നല്‍കിയാലും ഇല്ലെങ്കിലും മാന്യമായവില സംസ്ഥാനം ഉറപ്പാക്കും. സംസ്ഥാനം ഇപ്പോള്‍ത്തന്നെ നെല്‍ക്കര്‍ഷകര്‍ക്കു മാന്യമായ വിലയാണു നല്‍കുന്നത്. നിലവിലെ 28.20 രൂപ മറ്റെങ്ങുമില്ലാത്ത വിലയാണ്. സംസ്ഥാന ഭക്ഷ്യവകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.



Sharing is Caring