നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസ് കോടതിയെ സമീപിക്കും


നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് കോടതിയെ സമീപിക്കും. എറണാകുളം സബ് കോടതിയിലാണ് ഹർജി സമർപ്പിക്കുക. പ്രസിഡന്റ് സ്ഥാനത്തേക്കും ട്രഷറർ സ്ഥാനത്തേക്കുമുള്ള സാന്ദ്ര തോമസിന്റെ പത്രികയാണ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിയത്. പത്രിക തള്ളിയതിനെ സാന്ദ്ര തോമസ് ശക്തമായി പ്രതിഷേധിച്ചു.


വരണാധികാരിയുമായും മറ്റ് അംഗങ്ങളുമായും വാക്കേറ്റവും ബഹളവും ഉണ്ടായി. തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു. ഈ മാസം 14നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി, ട്രഷറർ സ്ഥാനത്തേക്കുള്ള പത്രികയാണ് തള്ളിയത്. ട്രഷറർ സ്ഥാനത്തേക്കുള്ള പത്രിക പരിഗണിക്കുന്നതിനിടയിലാണ് വാക്ക് തർക്കം ഉണ്ടായത്. പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി സാന്ദ്രാ തോമസ് കഴിഞ്ഞ ദിവസമാണ് നാമനിർദ്ദേശ പത്രിക നൽകിയത്.


നിർമാതാവ് എന്ന നിലയിൽ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഒമ്പത് സിനിമകൾ നിർമിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വന്തം ബാനറിൽ രണ്ടുസിനിമകളും നിർമിച്ചെന്നും സാന്ദ്ര വരണാധികാരികൾക്ക് മുന്നിൽ സാന്ദ്ര വ്യക്തമാക്കി.



Sharing is Caring