നിഷാം ജയിലില്‍ നിന്ന് സഹോദരങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്


ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം സഹോദരന്‍മാര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഭീഷണി സംബന്ധിച്ച് നിസാമിന്റെ സഹോദരന്‍മാര്‍ ഡിജിപിക്ക് നല്‍കിയ പരാതി പരിശോധിക്കുന്ന സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടരന്വേഷണം നടത്താനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം.


മുഹമ്മദ് നിഷാം വധഭീഷണി ഭീഷണി മുഴക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് സഹോദര്‍മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റ് പ്രാഥമികാന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ നിഷാം ജയിലിനുള്ളില്‍ നിന്ന് വധഭീഷണി മുഴക്കിയെന്ന ആരോപണം വാസ്തവമാണെന്ന് കണ്ടെത്തി. പരാതിയില്‍ കഴമ്ബുണ്ടെന്ന് വ്യക്തമായതോടെ തുടരന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.


ഭീഷണിയുണ്ടെന്ന ആരോപണത്തിന് പുറമെ ജയിലില്‍ കഴിയുന്ന രണ്ട് ഗൂണ്ടകള്‍ക്ക് നിസാം ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. പണം കൈമാറ്റം ചെയ്തതിന്റെ ബാങ്ക് രേഖകള്‍ സഹിതമായിരുന്നു ഇവര്‍ പരാതി നല്‍കിയത്. നിഷാം മാനേജിംഗ് പാര്‍ട്ട്ണറായ കമ്ബനി നിലവില്‍ നടത്തുന്നത് സഹോദരന്‍മാരാണ്. നടത്തിപ്പിലെ അതൃപ്തിയും സാമ്ബത്തിക ഇടപാടുകളിലെ തര്‍ക്കങ്ങളും മൂലമാണ് നിഷാം സഹോദരന്‍മാരെ ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന.

ജയില്‍ അധികൃതരുടെ ഒത്താശയോടെ സന്ദര്‍ശകരായി എത്തുന്നവരിലൂടെയാണ് ഭീഷണിയെന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring