നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ


നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദാ മുരളീധരൻ ചോദിച്ചു. ഫേസ്ബുക്കിലാണ് വൈകാരികമായി ശാരദാ മുരളീധരൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും ശാരദ പറയുന്നു.


കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദ കൂട്ടിച്ചേർത്തു.കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ തനിക്കിപ്പോൾ അത് കേട്ട് ശീലവുമായെന്നു പറയാമെന്നും ശാരദ പറയുന്നു. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ് എന്നും ശാരദ കുറിച്ചു.




Sharing is Caring