നാനോ കാറിന്റെ ഉൽപാദനം ടാറ്റ നിർത്തുന്നു


ലോ ബജറ്റ് കാറായ നാനോ കാറിന്റെ ഉല്‍പാദനം ടാറ്റ അവസാനിപ്പിക്കുന്നു. വില്‍പന കുറയുന്നതുമൂലമാണ് ഉല്‍പാദനം നിര്‍ത്തുന്നത്. പത്തുകൊല്ലം മുന്‍പാണ് നാനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന, രത്തന്‍ ടാറ്റയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായായിരുന്നു ഇത്.


എന്നാല്‍ വിപണിയിലെത്തിച്ച് പത്തുകൊല്ലമാകുമ്പോഴേക്ക് നാനോയുടെ നില പരുങ്ങലിലായി. ഇക്കഴിഞ്ഞ ജൂണ്‍ മാസം ഒരേയൊരു നാനോ കാര്‍ മാത്രമാണ് ടാറ്റ ഉല്‍പാദിപ്പിച്ചത്. 2017 ജൂണില്‍ 275 കാറുകള്‍ നിര്‍മിച്ച സ്ഥാനത്താണിത്. നാനോയുടെ കയറ്റുമതിയും നിലച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 25 കാറുകള്‍ കയറ്റിവിട്ടെങ്കില്‍, ഇക്കൊല്ലം ജൂണില്‍ ഒരൊറ്റ യൂണിറ്റുപോലം കയറ്റുമതി ചെയ്യാനായിട്ടില്ല.


നിലവിലെ മോഡല്‍ 2019നപ്പുറത്തേക്ക് നിലനിര്‍ത്താനാകില്ലെന്ന് കമ്പനിതന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, നാനോയുടെ ഉല്‍പാദനം നിര്‍ത്തുകയാണെന്ന വാര്‍ത്തകള്‍ ടാറ്റ തള്ളിക്കളഞ്ഞു. ഉല്‍പാദനം കുറഞ്ഞത്, നിര്‍ത്തലാക്കുന്നതായി കണക്കാക്കാനാകില്ലെന്നായിരുന്നു ടാറ്റയുടെ വക്താവ് അഭിപ്രായപ്പെട്ടത്.



Sharing is Caring