ദ്വിദിന സന്ദർശനത്തിനായി പുടിൻ ഇന്ന് ഇന്ത്യയിലെത്തും


ദ്വിദിന സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തും.യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ പുടിനില്‍ സമ്മർദ്ദം ചെലുത്തണമെന്ന് യൂറോപ്യൻ രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ യൂറോപ്യൻ നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഇന്ത്യൻ അധികൃതരുമായി സ്വകാര്യമായി നടത്തിയ ചർച്ചകളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. യുക്രൈൻ യുദ്ധം തങ്ങളുടെ നിലനില്‍പ്പിനും യൂറോപ്യൻ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ഇന്ത്യൻ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.2022 ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ സമയത്ത് റഷ്യയെ ശക്തമായ വിയോജിപ്പ് അറിയിക്കണമെന്ന് ചില യൂറോപ്യൻ രാഷ്ട്രങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.


അന്ന് റഷ്യൻ അധിനിവേശത്തെ നേരിട്ട് അപലപിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നുവെങ്കിലും, ബുച്ച കൂട്ടക്കൊലയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയില്‍ യുക്രൈൻ വിഷയത്തിലുള്ള വോട്ടെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചുവരുന്നത്.യൂറോപ്യൻ യൂണിയൻ നേതാക്കളെ 2026-ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യൂറോപ്പിന്റെ ഈ പുതിയ നയതന്ത്ര നീക്കം ശ്രദ്ധേയമാകുന്നത്



Sharing is Caring