ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാന്‍സിസ് കീഴടങ്ങി


നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിപ്പ് നടത്തിയ രണ്ടാം പ്രതി കീഴടങ്ങി. പ്രതി ദിവ്യ ദിവ്യ ഫ്രാന്‍സിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. അഭിഭാഷകര്‍ക്കൊപ്പമാണ് ദിവ്യ എത്തിയത്. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ജീവനക്കാര്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.


ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു പ്രതികളുടെയും ബേങ്ക് രേഖകള്‍. വിനീത, രാധാകുമാരി എന്നിവരെ കടയിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.


തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടല്‍ പ്രതികള്‍ സമ്മതിച്ചിരുന്നു. 40 ലക്ഷത്തിന്റെ തട്ടിപ്പാണ് ഇതേവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികള്‍ പങ്കിട്ടെടുത്തു. തട്ടിപ്പ് പണം സ്വര്‍ണം വാങ്ങാനും സ്‌കൂട്ടര്‍ വാങ്ങാനും ഉപയോഗിച്ചെന്നാണ് പ്രതികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്.

ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരാണ്. സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും പണം ഇവരുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം മൂവരും ദിയക്ക് കൈമാറിയിരുന്നില്ല.



Sharing is Caring