തൃശൂരില്‍ നടന്നത് ജനാധിപത്യ കശാപ്പ്, സുരേഷ് ഗോപി രാജിവെച്ച് വോട്ടര്‍മാരോട് മാപ്പു പറയണം; മന്ത്രി വി ശിവന്‍കുട്ടി


തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ജനാധിപത്യ കശാപ്പാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. വീട്ടുടമസ്ഥര്‍ക്ക് പോലും അറിയാന്‍ പറ്റാത്ത രീതിയില്‍ അവരുടെ മേല്‍വിലാസത്തില്‍ വോട്ട് രേഖപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണ്. ഇത് നഗ്‌നമായ ജനാധിപത്യ കശാപ്പാണ്. ഇത്രയും വലിയ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്ക് ഒരു നിമിഷം പോലും ലോക്‌സഭാ അംഗമായി തുടരാന്‍ അര്‍ഹതയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു


നാണവും മാനവും ഉണ്ടെങ്കില്‍ ഉടന്‍തന്നെ എംപി സ്ഥാനം രാജിവെച്ച് സുരേഷ് ഗോപി വോട്ടര്‍മാരോട് മാപ്പ് പറയണം. കേന്ദ്ര മന്ത്രിയായിട്ടും ഈ വിഷയത്തില്‍ ഒരു വാക്കുപോലും മിണ്ടാതെ സുരേഷ് ഗോപി ഒളിച്ചോടുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


തൃശൂരില്‍ നടന്ന വോട്ട് തട്ടിപ്പ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്കയും ഉയരുന്നുണ്ട്. തിരുവനന്തപുരം നഗരസഭ അടക്കമുള്ള ചില തദ്ദേശ ഭരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഇവര്‍ സമാനമായ നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. നമ്മുടെ ജനാധിപത്യത്തെയും ജനവിധിയെയും സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.



Sharing is Caring