ഡേവിഡ് ജയിംസിനെ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലകനായി നിയമിച്ചു. റെനെ മ്യൂളസ്റ്റീൻ രാജിവച്ച ഒഴിവിലാണ് ഡേവിഡ് ജയിംസിന്റെ നിയമനം. തിരക്കിട്ട ചർച്ചകൾക്കുപിന്നാലെ സച്ചിൻ തെണ്ടുൽക്കറിന്റെ ഇടപെടൽ കൂടിയായതോടെയാണ് ഡേവിഡ് ജയിംസ് ടീമിനൊപ്പം ചേരാൻ തയാറായതെന്നാണു സൂചന. 2014ൽ ഐഎസ്എൽ ആദ്യ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനും മാർക്വീ താരവുമായിരുന്നു ഡേവിഡ് ജയിംസ്. അതേസമയം, പുതിയ പരിശീലകനെ നിയമിച്ചെങ്കിലും സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോയ്ക്കായിരിക്കും എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ ടീമിന്റെ ചുമതല.
ഇന്ത്യൻ സൂപ്പർ ലീഗ് പകുതി സീസണ് പിന്നിടുന്പോഴും കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിനെത്തുടർന്നു പരിശീലകൻ റെനെ മ്യൂളസ്റ്റീൻ രാജിവച്ചിരുന്നു. വ്യാഴാഴ്ച കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേ ബ്ലാസ്റ്റേഴ്സ് ഇറങ്ങാനിരിക്കെയാണ് പരിശീലകന്റെ രാജി. വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ടീമിലെ പടലപിണക്കവും ദയനീയ പ്രകടനവുമാണ് രാജിയിലേക്കു നയിച്ചതെന്നാണു വിവരം.