നിരവധി തർക്കങ്ങൾക്കും വിട്ടുവീഴ്ചകൾക്കും ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി മഹാ വികാസ് അഘാടി, മഹായുതി സഖ്യങ്ങൾ. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെ വൈകിയും നടന്ന ചർച്ചയിലായിരുന്നു തീരുമാനം ഉണ്ടായത്.
ഒരുവിൽ ‘ഡീൽ’ ഉറപ്പിക്കുമ്പോൾ മഹായുതി സഖ്യത്തിൽ ബിജെപി 152 സീറ്റുകളിൽ മത്സരിക്കും. സഖ്യകക്ഷികളായ ഏക്നാഥ് ഷിൻഡെയുടെ ശിവസേന 80 സീറ്റുകളിലാണ് മത്സരിക്കുക. അജിത് പവാർ എൻസിപിക്ക് വെറും 52 സീറ്റുകൾ നേടിയെടുക്കാനേ സാധിച്ചുള്ളൂ. മഹാ വികാസ് അഘാടി സഖ്യത്തിൽ കോൺഗ്രസ് 101 സീറ്റുകളിലാണ് മത്സരിക്കുക. ഉദ്ധവ് താക്കറെ ശിവസേന 96 സീറ്റുകളിലും, ശരദ് പവാർ എൻസിപി 87 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മുൻ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ ഇടിവാണ് കോൺഗ്രസ് സീറ്റുകളിൽ ഉണ്ടായിരിക്കുന്നത്.

വിജയസാധ്യതയുള്ള സീറ്റുകളിൽ സഖ്യകക്ഷികൾ അവകാശവാദമുന്നയിച്ചതാണ് ഇരു സഖ്യങ്ങളിലും തർക്കങ്ങൾക്ക് കാരണം. കോൺഗ്രസിന്റെ ശക്തിമേഖലകളിൽ ശിവസേനയും എൻസിപിയും അവകാശവാദമുന്നയിച്ചതും, മഹായുതി സഖ്യത്തിലും സമാനമായ സ്ഥിതിയുണ്ടായതും, ചർച്ചകളെ വഴിമുട്ടിച്ച ഘടകമായി. ഇതോടെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ആവാസ തിയ്യതി വരെ ചർച്ച നീണ്ടത്. ചർച്ചകൾക്ക് ശേഷം ബാക്കിവന്ന സീറ്റുകൾ ചെറുപാർട്ടികൾക്ക് നൽകാനാണ് ഇരു സഖ്യങ്ങളുടെയും തീരുമാനം.













