ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സനലിന്റെ മരണവിവരം അറിഞ്ഞ ശേഷം


തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ പോയത് സനലിന്റെ മരണവിവരം അറിഞ്ഞ ശേഷമാണെന്ന് വിവരം. പൊലീസ് നീക്കങ്ങള്‍ അതുവരെ കൃത്യമായി ഹരികുമാര്‍ അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം.


സനലിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ സ്ഥലത്തെ പൊലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. സനലിന്റെ മരണം മെഡിക്കല്‍ കോളെജ് പൊലീസില്‍ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാര്‍ അറിഞ്ഞത്. ഇതിന് ശേഷമാണ് റൂറല്‍ എസ് പി അശോക് കുമാറിനെ പ്രതി ഫോണ്‍ വിളിച്ച്, മാറിനില്‍ക്കുകയാണെന്ന് അറിയിച്ചത്. ബന്ധുക്കളേയും അടുത്ത സുഹൃത്തുക്കളെയും കൊണ്ട് പൊലീസ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും കീഴടങ്ങാന്‍ ഹരികുമാര്‍ തയ്യാറായിട്ടില്ല.


എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള ഉന്നത ബന്ധമാണ് ഹരികുമാറിന്റെ ശക്തി. ഏത് മുന്നണി ഭരിക്കുമ്പോഴും ക്രമസമാധാന ചുമതലയുള്ള പദവി ഇയാള്‍ക്ക് കിട്ടിയിരുന്നു. അഴിമതി ആരോപണത്തില്‍ വകുപ്പുതല അന്വേഷണം നേരിടുന്ന സമയത്താണ് ഹരികുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായി ചുമതല ഏല്‍ക്കുന്നതും. ക്വാറി, മണല്‍ മാഫിയയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് മൂന്ന് തവണ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നിട്ടും ഇയാളെ നെയ്യാറ്റിന്‍കരയിലില്‍ നിന്ന് മാറ്റിയില്ല. തിരുവനന്തപുരം വിമാനത്താവളം വഴി മതിയായ രേഖകളില്ലാതെ ആളെ കടത്തിയത് മുതല്‍ മോഷണമുതല്‍ വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങിയതുവരെയുളള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നെങ്കിലും ഒന്നില്‍ പോലും നടപടി ഉണ്ടായിട്ടില്ല.



Sharing is Caring