ട്വന്‍റി20 ലോകകപ്പ് :ഒമാനെതിരെ നമീബിയക്ക് 110 റണ്‍സ് വിജയലക്ഷ്യം


ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ബി മത്സരത്തില്‍ ഒമാനെതിരെ നമീബിയക്ക് 110 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി.39 പന്തില്‍ 34 റണ്‍സെടുത്ത ഖാലിദ് കെയ്‍ലാണ് ഓമാന്‍റെ ടോപ് സ്കോറർ.


നമീബിയയുടെ റൂബൻ ട്രംപല്‍മാൻ (നാലു ഓവറില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ്), ഡേവിഡ് വീസ് (3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ്) എന്നിവരുടെ ബൗളിങ്ങാണ് ഒമാനെ തകർത്തത്. 10 റണ്‍സെടുക്കുന്നതിനിടെ ഒമാന് മൂന്നു മുൻനിര ബാറ്റർമാരെയും നഷ്ടമായി.


മത്സരത്തിലെ ആദ്യ രണ്ട് പന്തില്‍ തന്നെ ഓപ്പണർ കശ്യപ് പ്രജാപതിയെയും നായകൻ അഖിബ് ഇല്യാസിനെയും മടക്കി ട്രംപല്‍മാൻ നമീബിയക്ക് മികച്ച തുടക്കം നല്‍കി. തന്‍റെ രണ്ടാം ഓവറില്‍ നസീം ഖുഷിയെയും (ആറു പന്തില്‍ ആറ്) ട്രംപല്‍മാൻ പുറത്താക്കി. പിന്നീട് വന്ന സീഷാൻ മഖ്‌സൂദും (20 പന്തില്‍ 22 റണ്‍സ്), ഖാലിദും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

അയാൻ ഖാൻ (21 പന്തില്‍ 15), മുഹമ്മദ് നദീം (10 പന്തില്‍ ആറ്), മെഹ്റാൻ ഖാൻ (എട്ടു പന്തില്‍ ഏഴ്), ഷക്കീല്‍ അഹ്മദ് (ഒമ്ബത് പന്തില്‍ 11), കലീമുല്ല (മൂന്നു പന്തില്‍ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ബിലാല്‍ ഖാൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. നമീബിയക്കായി ഗെർഹാർഡ് ഇറാസ്മസ് രണ്ടും ബെർണാഡ് ഷോള്‍ട്സ് ഒരു വിക്കറ്റും നേടി. സന്നാഹ മത്സരത്തില്‍ പാപ്വന്യൂഗിനിയെ മൂന്ന് വിക്കറ്റിന് ഒമാൻ പരാജയപ്പെടുത്തിയിരുന്നു.



Sharing is Caring