‘ട്രാക്ടറിൽ സന്നിധാനത്തിൽ’; എഡിജിപി അജിത് കുമാറിന്റെ ശബരിമല ദർശനം വിവാദത്തിൽ


പത്തനംതിട്ട : എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. ദർശനത്തിനായി ട്രാക്ടറിൽ കയറി എഡിജിപി ശബരിമലയിൽ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതെന്നാണ് ആരോപണം


ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും കർശന ഹൈക്കോടതി നിർദേശം നിലവിലുണ്ട്. എന്നാൽ അജിത്കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.


മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരം അറിയിക്കും.



Sharing is Caring