‘ഞങ്ങള്‍ക്ക് ബോംബുപൊട്ടി മരിക്കേണ്ട, ഇവിടെ സ്ഥിരമായി ബോംബ് നിര്‍മാണമുണ്ട്’; എരഞ്ഞോളി സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ യുവതി


കണ്ണൂര്‍ എരഞ്ഞോളി സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. മേഖലയില്‍ സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്നതായി, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വേലായുധന്റെ അയല്‍വാസിയായ സീന പ്രതികരിച്ചു. സഹികെട്ടാണ് തുറന്നുപറച്ചിലെന്നും യുവതി വ്യക്തമാക്കി. ഇവിടുത്തെ ഒരു പറമ്പില്‍ നിന്ന് മൂന്ന് ബോംബുകളോളം അവര്‍ എടുത്തുകൊണ്ടുപോയിട്ടുണ്ട്. പേടിച്ചാണ് ഇവിടെ ജീവിക്കുന്നത്. ഒരാള്‍ മരിച്ചതുകൊണ്ട് ഇപ്പോള്‍ ഇത് പുറംലോകം അറിഞ്ഞു. തങ്ങള്‍ക്ക് ബോംബ് പൊട്ടി മരിക്കേണ്ടെന്നും എത്ര കാലം ഇങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.


എന്നാല്‍ ആരോപണത്തിന് പിന്നില്‍ രാഷട്രീയ ദുരുദ്ദേശമെന്നാണ് സിപിഐഎം നിലപാട്. യുവതി കോണ്‍ഗ്രസ് അനുഭാവിയെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമെന്നും സിപിഐഎം മറുപടി പറഞ്ഞു.


പോലീസും ആഭ്യന്തര വകുപ്പും സമ്പൂര്‍ണ പരാജയമെന്ന് സ്ഥലം സന്ദര്‍ശിച്ച നിയുക്ത വടകര എം പി ഷാഫി പറമ്പില്‍ പറഞ്ഞു. പാര്‍ട്ടി സുരക്ഷയില്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളരുന്നു. ബോംബ് നിര്‍മ്മിക്കുന്നവരിലേക്ക് പോലീസ് അന്വേഷണം എത്തുന്നില്ലന്നും ഷാഫി പഞ്ഞു.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന പോലീസ് ആരംഭിച്ചു. റെയ്ഡ് വരും ദിവസങ്ങളിലും തുടരും.



Sharing is Caring