മുൻ എഐഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയുടെ പരപ്പന അഗ്രഹാര ജയിലിലെ വിഐപി ജീവിതം വീണ്ടും ചർച്ചാ വിഷയമാകുന്നു. കനത്ത സുരക്ഷയുള്ള ജയിലിൽ ശശികലയും ബന്ധു ഇളവരസിയും ഒന്നിച്ച് സാധാരണ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതിന്റെയും ജയിലിന്റെ കവാടത്തിനു മുന്നിൽ നിൽക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വിഐപി പരിഗണയിൽ ശശികല ജയിൽ ജീവിതം നയിക്കുന്നതിനെപ്പറ്റി പോലീസ് ഉന്നതതല സമിതിക്ക് റിപ്പോർട്ട് സമർപിച്ചതിനു ശേഷമാണ് ഇത്തരത്തിലൊരു വീഡിയോ പുറത്ത് വന്നത്. വീഡിയോയിലെ ദൃശ്യങ്ങൾ പരിശോധനയ്ക്കായി കർണാടകയിലെ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണ ലഭിച്ചിരുന്നത് വ്യക്തമായിരിക്കുകയാണ്.

ജയിൽ സൂപ്രണ്ടായിരുന്ന ഡിഐജി രൂപയാണ് ശശികലയുടെ വിഐപി ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറം ലോകത്തെ അറിയിച്ചത്. ശശികലയ്ക്ക് ജയിലിൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് 2 കോടി രൂപ ജയിൽ അധികൃതർക്കായി നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ശശികലയ്ക്ക് രണ്ട് സെല്ലായിരുന്നു അനുവദിച്ചിരുന്നത്. അതിൽ ഒന്നിൽ കിച്ചണും മറ്റൊന്നിൽ ലിവിംഗ് റൂമുമായിരുന്നു. ഈ ദൃശ്യങ്ങൾ കൂടുതൽ പരിശോധയ്ക്ക് വിധേയമാക്കുമെന്ന് കർണാടക ആന്റി കറപ്ഷൻ ബ്യൂറോ അറിയിച്ചു.













