ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന അഭിപ്രായം തെറ്റാണെന്ന് സുപ്രിംകോടതി


ജഡ്ജിമാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന വിമര്‍ശനം തെറ്റാണെന്ന് സുപ്രിംകോടതി. അങ്ങനെ തോന്നുവര്‍ കോടതിയില്‍ വന്ന് സര്‍ക്കാരിനെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ കേള്‍ക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു.


പരമോന്നത നീതിപീഠത്തിലെ ന്യായാധിപന്‍മാര്‍ സര്‍ക്കാര്‍ അനുകൂലികളാണെന്ന സുപ്രിംകോടതി ബാര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നുവെന്നും ദുഷ്യന്ത് ദവെയുടെ പേര് പരാമര്‍ശിക്കാതെ ജഡ്ജി ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.


ജസ്റ്റിസ് ജയന്ത് പാട്ടീലിന്റെ രാജിയുടെ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഹൈക്കോടതികളിലെയും സുപ്രിംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് അധികാരമുള്ള കൊളീജിയം സംവിധാനത്തെ ദവെ വിമര്‍ശിച്ചത്.

ഗുജറാത്ത് ജഡ്ജിയായിരിക്കെ ജയന്ത് പാട്ടീലാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സി.ബി.ഐക്കു വിട്ടത്. ഇതേതുടര്‍ന്നുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് പാട്ടീലിന്റെ സ്ഥാനക്കയറ്റം തടയപ്പെട്ടതെന്നാണ് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എന്‍.ഡി.ടി.വി ചര്‍ച്ച. അമിത്ഷായെ പോലുള്ളവരെ സഹായിച്ച ജസ്റ്റിസ് സദാശിവത്തിനും ജസ്റ്റിസ് ചൗഹാനും ബഹുമതികള്‍ കിട്ടിയെന്നും ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടിരുന്നു.



Sharing is Caring