ഛത്തീസ്ഗഢില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

എ.കെ 47 തോക്കുളും ഇന്‍സാസ് റൈഫിളുകളുമടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷംരൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് കൊല്ലപ്പെട്ട ശങ്കര്‍ റാവു.ബിനാഗുണ്ടയ്ക്ക് സമീപത്തുള്ള വനപ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാസൈനികര്‍ക്ക് വെടിയേറ്റു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംസ്ഥാനത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതിനായി 2008ല്‍ രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്‌ട് റിസര്‍വ് ഗാര്‍ഡും(ഡിആര്‍ജി) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും(ബിഎസ്‌എഫ്) സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്.

രണ്ട് ബിഎസ്‌എഫ് ജവാന്മാര്‍ക്കും ഒരു ഡിആര്‍ജി ജവാനുമാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ബിഎസ്‌എഫ് ജവാന്‍മാര്‍ അപകടനില തരണം ചെയ്‌തെങ്കിലും ഡിആര്‍ജി അംഗമായ സൈനികന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *