ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം


ഗസ്സയില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ഖാന്‍ യൂനുസ് ഉള്‍പ്പെടെ ഗസ്സക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികളെ കൊന്നൊടുക്കി.സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരു മാസം പിന്നിട്ടിരിക്കെ, 282 തവണയാണ് ഇസ്രാഈല്‍ കരാര്‍ ലംഘിച്ചത്.


ഒക്‌ടോബര്‍ പത്തിനും നവംബര്‍ പത്തിനും ഇടയില്‍ 245 പേരെയാണ് ഇസ്രാഈല്‍ കൊന്നുതള്ളിയത്. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 622 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അതേസമയം, വെടിനിര്‍ത്തല്‍ കരാറിന്റ രണ്ടാം ഘട്ടം സംബന്ധിച്ച്‌ ഇസ്രാഈലും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ച വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റിവ് വിറ്റ് കോഫ്, ജറദ് കുഷ്‌നര്‍ എന്നിവരാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്. യുദ്ധാനന്തര ഗസ്സയിലെ സര്‍ക്കാര്‍, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ വിന്യാസം, ഹമാസിന്റെ നിരായുധീകരണം എന്നിവാണ് അമേരിക്കയും ഇസ്രാഈലും പ്രധാനമായും ചര്‍ച്ച ചെയ്തത്.


റഫയില്‍ യെല്ലോ ലൈനിനു പിറകിലുള്ള തുരങ്കങ്ങളില്‍ കഴിയുന്ന 150ല്‍അധികം വരുന്ന പോരാളികളുടെ വിഷയവും ചര്‍ച്ചയായി. ഇവരെ ഗസ്സയിലെ ഹമാസ് നിയന്ത്രിത പ്രദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ട്രംപിന്റെ ഉപദേശകനും ജറദ് കുഷ്‌നര്‍ ഇസ്രായേലനോട് ആവശ്യപ്പെട്ടതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.അതിനിടെ, വ്യാപക എതിര്‍പ്പിനിടയലും ഫലസ്തീന്‍ പൗരന്‍മാരെ വധശിക്ഷക്ക് വിധയരാക്കാന്‍ ലക്ഷ്യമിട്ടുള്ള വിവാദ നിയമനിര്‍മാണവുമായി ഇസ്രാഈല്‍ മുന്നോട്ട് തന്നെയാണ്.

39 വോട്ടുകളുടെ പിന്‍ബലത്തില്‍ കരട് ബില്ലിന്റെ ആദ്യവായന ഇസ്രാഈല്‍ പാര്‍മെന്റ് പാസാക്കി. 120 അംഗ പാര്‍മെന്റില്‍ 16 പേര്‍ എതിര്‍ത്തു. തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗവിര്‍ മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ പിന്തുണയും ബില്ലിനുണ്ടെന്നാണ് സൂചന.



Sharing is Caring